ഹജ്ജ്
ശ്രേഷ്ഠതയേറിയ ഒരു ആരാധനയാകുന്നു. ഇസ്ലാം എന്ന ജീവിതദര്‍ശനത്തെ ലോകസമക്ഷം
പ്രകടമായി സമര്‍പ്പിക്കുന്നുവെന്നത് ഹജ്ജിന്റെ സവിശേഷതയാണ്. ഹജ്ജിന്റെ ആത്മീയ വശം
ഏറെ വിപുലവും സൌന്ദര്യമേറിയതുമാണ്.
ഇസ്ലാം ഒരു സമഗ്ര ജീവിതദര്‍ശനമാണല്ലോ. അത് മനുഷ്യന്റെ കേവലം മാനസിക തലത്തില്‍
പരിമിതമല്ല. മനുഷ്യന്റെ മാനസികവും ശാരീരികവും സാമ്പത്തികവുമായ മേഖലകളെ
അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുകയെന്നതാണ് മുസ്ലിമിന്റെദൌത്യം. ഇസ്ലാം
കാര്യങ്ങള്‍ അഞ്ചാണ്. ഒന്ന് ശഹാദത്ത്, രണ്ടാമത്തേത് നിസ്കാരം, മൂന്ന്
സകാത്, നാലാമത്തേത് വ്രതം. അഞ്ച് ഹജ്ജ്. ശഹാദത്ത് മാനസികസ്പര്‍ശിയായ ഒരു കാര്യമത്രെ.
നിസ്കാരം, നോമ്പ്,
ഹജ്ജ് എന്നിവ ശാരീരിക സംബന്ധിയാണ്. സകാത് സാമ്പത്തിക
തലത്തില്‍ നിലകൊള്ളുന്നു. ചുരുക്കത്തില്‍ മനുഷ്യന്റെ മാനസിക ശാരീരിക സാമ്പത്തിക
തലങ്ങളില്‍ പരിവര്‍ത്തനം സൃഷ്ടിക്കുകയും തദ്വാരാ അവന്‍ അല്ലാഹുവിന്റെ വിനീതനായ
ദാസനായിത്തീരുകയും ചെയ്യേണ്ടതുണ്ട് എന്നതാണ് ഇസ്ലാമിന്റെ താത്പര്യം.
ആ നിലക്ക്ഹജ്ജിനെപ്പറ്റി ചിന്തിക്കുമ്പോള്‍ അതിന്റെ ആത്മീയസൌന്ദര്യം കൂടുതല്‍
വ്യക്തമാണ്. ഇസ്ലാമിന്റെ സമഗ്രസ്പര്‍ശിയായ മതകീയമാനത്തെ ഹജ്ജിലൂടെ
സാക്ഷാത്കരിക്കപ്പെടുന്നുണ്ടെന്നു കാണാം. മാനസികമായ ഒരുക്കമില്ലാതെ ഹജ്ജ്
ഉണ്ടാകുന്നതല്ല. ശാരീരികമായ വണക്കമല്ലാതെ മറ്റൊന്നുമല്ല അത്. ഹജ്ജിന്റെ സാമ്പത്തിക
വശത്തെ പറഞ്ഞറിയിക്കേണ്ടതുമില്ല. ശരീരവും സമ്പത്തും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുകയെന്ന
പരീക്ഷണമാണ് അത് ഉള്‍ക്കൊള്ളുന്നത്.
അബൂഹുറയ്റ(റ)വില്‍ നിന്ന് ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘നബി(സ്വ) പറഞ്ഞു: ‘ചെറിയവന്റെയും
വലിയവന്റെയും സ്ത്രീയുടെയും ജിഹാദ് ഹജ്ജും ഉംറയുമാകുന്നു’(നസാഇ). ഹജ്ജി നെ
ജിഹാദായിട്ടാണല്ലോ പരിചയപ്പെടുത്തപ്പെട്ടത്. ജിഹാദ് സ്വന്തം ശരീരത്തെ
അല്ലാഹുവിന്റെ വഴിയില്‍ സമര്‍പ്പിക്കലാണ്. ഹജ്ജും അതുപോലെയാണ്. വന്‍ തുകകള്‍
നീക്കിവെച്ചാണ് ഒരാള്‍ ഹജ്ജിന് പോകുന്നത്. ഇതെല്ലാം ഹജ്ജിലുള്ള സമര്‍പ്പണത്തിന്
തെളിവത്രെ. സമര്‍പ്പണം ഒരു പരീക്ഷണമാണ്. ഹജ്ജിലേര്‍പ്പെടുന്നവന്‍ ചീത്ത കാര്യങ്ങള്‍
പറയുകയോ ചെയ്യുകയോ ചെയ്തുകൂടാ. വേട്ടയാടാന്‍ പാടില്ല. അവന്‍ ഉടുക്കേണ്ടതാകട്ടെ
വെറും നിസ്സാരമായ വസ്ത്രം മാത്രമാണ്. വേഷവും ചിന്തയും ഇലാഹീ പ്രീതിക്ക് മുമ്പില്‍വെക്കാന്‍
മനുഷ്യന്‍ എത്രകണ്ട് സന്നദ്ധനാണെന്നാണ് ഈ പരീക്ഷണം.
ആത്മീയതയെ പരിഗണിക്കാതെ നിരീക്ഷിക്കുന്ന പക്ഷം ഹജ്ജ് കേവലം ആംഗ്യമോ നടത്തമോ ഏ
റോ ഒക്കെയാണെന്നാണ് തോന്നുക. ഹജ്ജിലെ ഓരോ ചടങ്ങിനും അതിന്റേതായ സൌന്ദര്യം
പുരട്ടുന്നത് ആത്മീയചിന്തയാണ്. ഹജ്ജ് എന്ന ഉപാസനയുടെ വിളിക്കുത്തരം ചെയ്യല്‍
ചരിത്രത്തിലൂടെ ഒരുപാട് പിന്നോട്ട് പോകും. ഇബ്റാഹിംനബി(അ)യിലേക്ക്. അത് ആത്മീയമല്ലെങ്കില്‍
മറ്റെന്താണ്?
മുസ്ലിം അഞ്ചുനേരവും തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രബിന്ദുവാണ് പരിശുദ്ധ
മക്കയിലെ കഅ്ബ. ലോകത്തിന്റെ നാനാഭാഗത്തുള്ള മുസ്ലിംകളെല്ലാവരും അങ്ങോട്ട്
തിരിഞ്ഞുനിന്ന് നിസ്കരിക്കുന്നു. മരിച്ചുപോയ വിശ്വാസികളുടെ മുഖമെല്ലാം
തിരിച്ചുവെച്ചിരിക്കുന്നതും ഇതേ ദിശയില്‍ തന്നെ. ആ കഅ്ബായുടെ തിരുമുറ്റത്തെ
ഹജ്ജില്‍ പങ്കുചേരുമ്പോള്‍ ഒരു വിശ്വാസിക്ക് ചില പ്രായോഗികത ലഭ്യമാകുന്നുണ്ട്.
തന്റെ വിശ്വാസത്തിന്റെ പ്രായോഗികതയാണത്. ഇസ്ലാമികദര്‍ശനമനുസരിച്ച്, അല്ലാഹുവാണ്
ഈ അഖിലലോകത്തിന്റെയും അധിപന്‍. മനുഷ്യന്‍ അവന്റെ വിനീത ദാസന്‍ മാത്രമാണ്. അവന്‍
എത്ര തന്നെ ആത്മീയ പുരോഗതി നേടിയാലും അല്ലാഹുവിന്റെ അടിമ തന്നെയാണ്. ഈ ലോകാധിപനും
യജമാനനുമായ അല്ലാഹുവിന്റെ മുമ്പില്‍ നിസ്സാരനായ തന്റെ അടിമത്തം സമര്‍പ്പിക്കുന്ന
പ്രകടനാത്മകത ഹജ്ജിനുണ്ട്. അറഫായിലെ നില്‍പ്പ് അത്തരത്തിലുള്ളതത്രെ. മനുഷ്യരെല്ലാം
സഹോദരന്മാരാ യിത്തീരുകയും അതേസമയം ഏകനായ അല്ലാഹുവിന്റെ അടിമകളായി സ്വയം അറിയുകയും
ചെയ്യുന്ന ആ നില്‍പ്പ് ഏറെ അനുഭൂതി ദായകമാണ്.
ഒരു ആരാധ്യന്‍ ഒരു ജനത എന്ന ഇസ്ലാമിക പാഠത്തിന്റെ പ്രായോഗികവശമാണ് ഹജ്ജില്‍
തെളിയുന്നത്. അല്ലാഹുവിന്റെ ചിഹ്നങ്ങളോടും മഹാവ്യക്തിത്വങ്ങളോടുമുള്ള ആദരവ്
ഹജ്ജിന്റെ ഭാഗമാണ്. ഒരര്‍ഥത്തില്‍ നജ്ദിയന്‍ തൌഹീദിന്റെ അനര്‍ഥങ്ങള്‍
ഹജ്ജിനെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് തികച്ചും ബോധ്യമാകും. കാലത്തിലൂടെ
പിന്നോട്ടുപോകുന്ന ആത്മീയബന്ധമാണ് ഹജ്ജിനുള്ളത്. ഇബ്രാഹിം(അ) ബീവിഹാജറ(റ), ഇസ്മാഈല്‍(അ)
എന്നിവരെല്ലാം വിശ്വാസിയുടെ മനോമുകുരത്തില്‍ ഒന്നിടവിട്ട് കടന്നുവരുന്നുണ്ട്.
അവരോടൊപ്പം നിരവധി മഹാത്മാക്കളുമായുള്ള സ്നേഹബന്ധം നിശ്ചയിക്കപ്പെടുന്നത്
ഹജ്ജിന്റെ സവിശേഷതയാണ്.
മനുഷ്യജീവിതത്തിലെ സാമൂഹ്യാവസ്ഥയിലേതെന്ന പോലെ തന്നെ ഹജ്ജ്
പരലോകത്തെപ്പറ്റിയും നമുക്ക് ബോധ്യം നല്‍കുന്നു. മനുഷ്യന്‍ ഈ ലോകത്ത് എന്നെന്നും
ജീവിക്കുന്നവനല്ല. അവനെസംബന്ധിച്ചിടത്തോളം ഭൌതികജീവിതം ഒരു താല്‍ക്കാലികദേശം
മാത്രമാണ്. ഒരു പരദേശിയോ അല്ലെങ്കില്‍ വഴിയാത്രികനോ ആണ് അവന്‍. വരാനുള്ള
ലോകത്തേക്കുള്ള പ്രയാണത്തിലാണ് അവന്‍. അതായത് ഈ ദുനിയാവ് വിട്ട് പരലോകത്തേക്ക്
മനുഷ്യന് മാറിപ്പാര്‍ക്കേണ്ടതുണ്ട്. ഹജ്ജ് ഓര്‍മ്മിപ്പിക്കുന്നത് ആ സത്യമാണ്.
ഹജ്ജ് യാത്ര ആഖിറത്തിലേക്കുള്ള പ്രയാണത്തെപ്പോ ലെയാകുന്നു. ഒരാള്‍ ഹജ്ജിന്
ഇറങ്ങിപ്പുറപ്പെട്ട് തന്റെ കൂട്ടുകുടുംബങ്ങളില്‍ നിന്ന് അകലുന്നു. മരണ
വെപ്രാളത്തോടെ കുടുംബത്തെ വിട്ടകലുന്നതിന് സമാനമാണിത്. ഹജ്ജ് യാത്രയില്‍ തുടര്‍ന്ന്
അയാള്‍ തന്റെ നാടുവിടുന്നു. ഇത് ദുനിയാവിനെ വിട്ടുപോകുന്നതിനെ സൂചിപ്പിക്കുന്നു.
വാഹനത്തിലുള്ള ആ യാത്ര മയ്യിത്തുകട്ടിലിലുള്ള പോക്കിനെ അനുസ്മരിപ്പിക്കുന്നു.
ഇഹ്റാമിന്റെ ആ നിസ്സാരവസ്ത്രമാണ് ഒരു മനുഷ്യ ന്റെ വേഷമെന്നത് ശ്രദ്ധേയമാണ്.
മരിച്ചുകഴിഞ്ഞാല്‍ പിന്നെ നിസ്സാരമായ കഫന്‍തുണി മാത്രമാണല്ലോ ഉള്ളത്. അതുപോലെയാണ്
ഇഹ്റാമിന്റെ വസ്ത്രവും. വഴിയോരങ്ങളിലെ ഓരോരോ സംഭീതികളും ഖബറില്‍,
മലക്കുകളുടെ ചോദ്യത്തെ അനുസ്മരിപ്പിക്കുന്നു. വഴിമദ്ധ്യേ കണ്ടുമുട്ടുന്ന മൃഗങ്ങളും
വന്യജീവികളും ഖബര്‍ ജീവിതവും അവിടെയുള്ള ശിക്ഷാരീതികളും ഓര്‍ക്കാന്‍ ഹേതുകമാണ്.
കൂട്ടുകുടുംബങ്ങളില്‍ നിന്നകന്ന് ഇതെല്ലാം അനുഭവിക്കുമ്പോള്‍ ഖബര്‍ ജീവിതത്തിലെ
ഏകാന്തതയും വന്യതയും വിരസതയും ഓര്‍മവരുന്നു. മക്കയിലെത്തി തല്‍ബിയത്ത് ചൊല്ലി
ഉത്തരമേകുമ്പോള്‍ പുനര്‍ ജീവിതത്തെക്കുറിച്ച് ചിന്തവരുന്നു. ഇങ്ങനെ ഓരോരോ കര്‍മ്മത്തിനും
അതിന്റേതായ രഹസ്യസ്വഭാവമുണ്ട്.
ഇമാം ഗസ്സാലി(റ)തന്റെ ഇഹ്യായില്‍ ഹജ്ജിനെക്കുറിച്ച് സവിസ്തരം
ഉപന്യസിച്ചിട്ടുണ്ട്. ഇഹ്റാമും തല്‍ബിയത്തും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കലാണ്.
ഹറമിലെത്തുന്നതോടെ വിശുദ്ധമായ ഒരു സ്ഥലത്താണ് അവനെത്തിയത്. അല്ലാഹുവിന്റെ
സാമീപ്യത്തില്‍ നിന്നുതന്നെ വിദൂരത്താകുന്ന യാതൊന്നും പിന്നെ ഉണ്ടാകരുത്. ആകയാല്‍
അവിടെയുള്ള മരങ്ങള്‍ വെട്ടരുത്. വേട്ടയാടരുത്. ആ സ്ഥലത്തിന് ആദരണീയതയുണ്ട്.
ത്വവാഫ് മലക്കുകളുടെ പ്രദക്ഷിണത്തോട് സദൃശപ്പെടുന്ന അമലാണ് സഫാ മര്‍വാക്കിടയിലെ
സഅ്യ് രാജാവായ അല്ലാഹുവിന് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ സന്നദ്ധനാണെന്ന്
കാണിക്കാനാണ്. അല്ലാഹുവിന്റെ ആജ്ഞകള്‍ നിറവേറ്റാനുള്ള അടിമയുടെ സദാസന്നദ്ധതയാണത്.
അറഫയും അവിടെയുള്ള ഒത്തുചേരലും ഖിയാമത്തു നാളിലെ മഹ്ശറ ഓര്‍മ്മിപ്പിക്കുന്നു.
വിവിധ ജാതിവര്‍ഗങ്ങള്‍ ഒരുമിച്ചുകൂടിയുള്ള ആ കൂട്ടം മഹ്ശറിലെ സംഭീതിയുണര്‍ത്തുന്നു.
ചുരുക്കത്തില്‍, ആത്മീയമായി ഒട്ടനവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന
ഒരു ശ്രേഷ്ഠമായ ആരാധനയാണ് ഹജ്ജ്. നിഷ്കപടമായ ഹജ്ജ് ചെയ്ത ഒരാള്‍ ജന്മദിവസത്തെ
കുഞ്ഞിനെപ്പോലെ നിഷ്ക ളങ്കനാണ്. അഥവാ ഹജ്ജ് ഒരു ശുദ്ധീകരണമാണ്. ആത്മാവിന്റെ കറകളെ
കഴുകിക്കളഞ്ഞ് യഥാര്‍ഥ തനിമയിലേക്കുള്ള പ്രവേശമാണ്.
Source : Muslimpath

