Trending

തിരുനബിയുടെ ഹജ്ജ്; ഒരെത്തിനോട്ടം

നബി(സ്വ) ഹിജ്റക്കുശേഷം ഒരൊറ്റ ഹജ്ജ് (ഹജ്ജത്തുല്‍ വിദാഅ്) മാത്രമേ ചെയ്തിട്ടുള്ളൂ. ഉംറതുല്‍ ഹുദൈബിയ്യ, ഉംറതുല്‍ ഖളിയ്യ, ഉംറതുല്‍ ജിഇര്‍റാന, ഹജ്ജതുല്‍ വദാഇലെ ഉംറ എന്നിങ്ങനെ നാലു ഉംറകളാണ് നബി(സ്വ) നിര്‍വഹിച്ചിട്ടുള്ളത്. ഹിജ്റ പത്താം വര്‍ഷം ദുല്‍ഖഅദ് മാസം റസൂല്‍ (സ്വ) ഹജ്ജിന് പോകാന്‍ ഉദ്ദേശിച്ചു. വിവരം അനുചരരെ ധരിപ്പിച്ചു. ധാരാളം സ്വഹാബികള്‍ മദീനയില്‍ തടിച്ചുകൂടി. നബിക്കൊപ്പം അവരും ഹജ്ജിനു തയ്യാറായി. ഹിജ്റ പത്താം വര്‍ഷം ദുല്‍ഖഅദ് 24 വ്യാഴാഴ്ച ളുഹ്റിനുശേഷം റസൂല്‍(സ്വ)യും സംഘവും മദീനയില്‍ നിന്നും യാത്രപുറപ്പെട്ടു. ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അനുയായിവൃന്ദവും നബിതങ്ങളുടെ പ്രിയപ്പെട്ട ഭാര്യമാരും കൂടെയുണ്ടായിരുന്നു.
റസൂലിന്റെ ഇഹ്റാം
മദീനയില്‍ നിന്നു ളുഹ്ര്‍ നിസ്കരിച്ച റസൂല്‍(സ്വ) വഴിമദ്ധ്യേ ദുല്‍ഹുലൈഫയില്‍ ഇറങ്ങി. അസ്വ്ര്‍ രണ്ട് റക്അത് ഖസ്വ്റാക്കി നിസ്കരിച്ചു. പിറ്റേന്ന് ളുഹര്‍ വരെ അവിടെ താമസിച്ചു. ളുഹര്‍ നിസ്കാരം കഴിഞ്ഞതിനു ശേഷം കുളിച്ചു വൃത്തയായി സുഗന്ധദ്രവ്യം പൂശി. മുഫ്രിദായി ഹജ്ജിന് ഇഹ്റാം ചെയ്തു. സ്വഹാബികള്‍ ചിലര്‍ മുഫ്രിദുകളും മറ്റു ചിലര്‍ മുതമത്തിഉം വേറെ ചിലര്‍ ഖാരിനുകളുമായിരുന്നു. തല്‍ബിയത് ചൊല്ലിക്കൊണ്ടായിരുന്നു നബി(സ്വ) ഇഹ്റാം ചെയ്തത്. വീണ്ടും യാത്രതുടര്‍ന്നു. ദൂത്വുവാ എന്ന പ്രദേശത്ത് എത്തി. അവിടെ താമസിച്ചു. സ്വുബ്ഹി നിസ്കാരം കഴിഞ്ഞതിനുശേഷം പ്രവാചകന്‍(സ്വ) കുളിക്കുകയും സ്വഹാബത്തിനെ ഒന്നടങ്കം വിളിച്ചുകൂട്ടി സനിയ്യതുല്‍ ഉല്‍യയിലൂടെ മക്കയിലേക്ക് പ്രവേശിക്കുകുയം ചെയ്തു. സൂര്യനുയര്‍ന്ന് ഏകദേശം ഉച്ചയുടെ സമയമായപ്പോഴാണ് റസൂല്‍(സ്വ) മക്കയിലേക്ക് കടന്നത്. ദുല്‍ഹജ്ജ് നാലിനായിരുന്നു ഇത്. മക്കയിലേക്ക് കടന്നുവന്ന പ്രവാചകര്‍(സ്വ) വളരെ അകലെ നിന്നുതന്നെ കഅ്ബയെ കാണുന്നു. ഇരുകരങ്ങളുമുയര്‍ത്തി റസൂല്‍(സ്വ) പ്രാര്‍ഥിച്ചു. അല്ലാഹുവേ, ഈ പുണ്യഗേഹത്തിന് അഭിവൃദ്ധിയും ഐശ്വര്യവും നല്‍കേണമേ. ശേഷം ഇന്ന് ബാബുസ്സലാം എന്നറിയപ്പെടുന്ന ബാബു ബനീശൈബയിലൂടെ റസൂല്‍(സ്വ) മസ്ജിദുല്‍ ഹറാമിലേക്ക് കാലെടുത്തുവെച്ചു. ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കേണ്ട വിഷയത്തില്‍ ഖുറൈശികള്‍ പരസ്പരം അഭിപ്രായഭിന്നതയിലായപ്പോള്‍ റസൂല്‍(സ്വ) കടന്നുവന്നു പ്രശ്നം രമ്യമായി പരിഹരിച്ചത് ഈ വാതിലിലൂടെയായിരുന്നു. ത്വവാഫ് ചെയ്തശേഷം സ്വഫാ മര്‍വായില്‍ സഅ്യ് ചെയ്യാന്‍ അങ്ങോട്ടുനീങ്ങി. ശേഷം അവിടുന്ന് പറഞ്ഞു. ബലിമൃഗം കയ്യിലില്ലാത്തവരെല്ലാം ഇവിടെവെച്ച് മുടിവെട്ടി തഹല്ലുലാവുകയും ഹജ്ജ് ഫസ്ഖ് ചെയ്യുകയും ഉംറയാക്കി മാറ്റുകയും ചെയ്യുക. റസൂലും ബലിമൃഗം കൈവശമുള്ളവരുമായ സ്വഹാബത്തും ഒഴികെ ബാക്കിയുള്ളവരെല്ലാം തഹല്ലുലായി.
ഇങ്ങനെ ഹജ്ജിന് ഫസ്ഖ് ചെയ്യല്‍ സ്വഹാബത്തിന്റെ മാത്രം പ്രത്യേകതയാണെന്നാണ് മാലിക്(റ), അബൂഹനീഫ(റ), ഇമാം ശാഫിഈ(റ) എന്നിവരുടെ അഭിപ്രായം. മറ്റുള്ളവര്‍ക്ക് ഈ നിയമം ബാധകമല്ല. ഇമാം മുസ്ലിമിന്റെ ഹദീസാണ് അവരുടെ തെളിവ്. സ്വഹാബത്ത് അല്ലാത്തവര്‍ക്കും അനുവദനീയമാകുമെന്നാണ് ഇമാം അഹ്മദ്(റ)ന്റെ അഭിപ്രായം. തുടക്കത്തില്‍ റസൂല്‍(സ്വ) മുഫ്രിദായാണ് ഇഹ്റാം ചെയ്തിരുന്നത്. പിന്നീട് ഖാരിനായി മാറുകയായിരുന്നു. ഹജ്ജ് മാസത്തിലും ഉംറക്ക് ഇഹ് റാം ചെയ്യാന്‍ പറ്റുമെന്ന് കാണിക്കാനാണ് റസൂല്‍(സ്വ) ഇത് ചെയ്യിച്ചെതെന്ന് പണ്ഢിതന്മാര്‍ വിശദീകരിക്കുന്നു.
മിനയാത്ര
ത്വവാഫ്, സഅ്യ് ഇവയില്‍നിന്ന് വിരമിച്ച പ്രവാചകര്‍(സ്വ) മക്കയുടെയും മദീനയുടെയും ഇടക്കുള്ള അബ്ത്വഹ് എന്ന സ്ഥലത്തിറങ്ങി. നാലുദിവസം അവിടെ തങ്ങി. ദുല്‍ഹജ്ജ് എട്ടിന് റസൂലും അനുയായികളും മിനയിലേക്ക് പോയി. അവിടെവെച്ച് ളുഹര്‍, അസ്വ്ര്‍ മഗ്രിബ്, ഇശാഅ്, സ്വുബ്ഹി നിസ്കരിച്ചു. ശേഷം ദുല്‍ഹജ്ജ് ഒമ്പതിന് രാവിലെ റസൂല്‍(സ്വ) അറഫയിലേക്ക് യാത്രയായി. വഴിയില്‍ അറഫയില്‍പ്പെടാത്ത അറഫക്ക് തൊട്ടടുത്തുള്ള നമിറ എന്ന സ്ഥലത്തിറങ്ങി. ശേഷം വാദി ഉര്‍നയിലേക്ക് പോയി. അവിടെവെച്ച് ദീര്‍ഘമായി പ്രസംഗം നടത്തി. അനനന്തരം ജബലുറഹ്മയുടെ താഴ്ഭാഗത്തേക്ക് പോകുകയും ഖിബ്ലക്കഭിമുഖമായി സൂര്യാസ്തമയം വരെ പ്രാര്‍ഥനയില്‍ നിമഗ്നരാവുകയും ചെയ്തു. ശേഷം ജനങ്ങളോട് പറഞ്ഞു; വരൂ, നമുക്ക് മുസ്ദലിഫയിലേക്ക് നീങ്ങാം. മുസ്ദലിഫയിലെത്തിയ തിരുനബി(സ്വ) ഇശാഉം മഗ്രിബും പിന്തിച്ചു ജംആക്കി നിസ്കരിച്ചു. അന്നവിടെ തങ്ങി പിറ്റേന്ന് പ്രഭാതത്തില്‍ മശ്അരില്‍ ഹറാമിലേക്ക് യാത്രതിരിച്ചു.
അയ്യാമുത്തശ്രീഖ്
സ്വുബ്ഹി കഴിഞ്ഞയുടനെ മശ്അരില്‍ ഹറാമില്‍ റസൂല്‍(സ്വ) കയറുകയും സൂര്യോദയം വ്യാപിക്കുന്നത് വരെ പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്തു. അല്‍പ്പം കഴിഞ്ഞ് ജംറതുല്‍ അഖബയിലേക്ക് പോവുകയും ഏഴു കല്ലുകൊണ്ട് ഏഴു പ്രാവശ്യം എറിയുകയും ചെയ്തു. പിന്നീട് അറവ് സ്ഥലത്തേക്ക് പോയ നബി(സ്വ) തന്റെ കൈവശമുള്ള നൂറ് ഒട്ടകത്തില്‍ നിന്ന് അറുപത്തിമൂന്ന് എണ്ണം അറുക്കുകയും ശേഷിച്ചവ അലി(റ)യോട് അറുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം ത്വവാഫുല്‍ ഇഫാളഃ ചെയ്യാന്‍ കഅബയിലേക്ക് പോവുകയും അവിടെ നിന്ന് യാത്രതിരിക്കുകയും ചെയ്തു. ഏഴുപ്രാവശ്യം ജംറ എറിയുകയും ചെയ്തു. ജംറ കഴിഞ്ഞ് അയ്യാമുത്തശ്രീഖ് അവസാന ദിവസം ചൊവ്വാഴ്ച റസൂല്‍(സ്വ) യാത്ര തിരിച്ചു. വഴിമദ്ധ്യേ മക്കയുടെയും മദീനയുടെയും ഇടയിലുള്ള വാദിമുഹസ്സബില്‍ ഇറങ്ങി. ളുഹര്‍, അസ്വ്ര്‍, മഗ്രിബ്, ഇശാഅ് അവിടെ സ്വീകരിച്ചു. അന്നവിടെ വിശ്രമിച്ചു. ശേഷം അനുയായികളുമൊത്ത് കഅ്ബയിലേക്ക് പോവുകയും സ്വുബ്ഹി അവിടുന്ന് നിര്‍വഹിക്കുകയും ചെയ്തു. ത്വവാഫ് ചെയ്തു മക്കയുടെ താഴ്ഭാഗത്തുള്ള കുദ താഴ്വര ലക്ഷ്യം വെച്ച് യാത്ര തുടരുകയും ചെയ്തു.
മദീനയാത്ര
സമയം രാത്രി. നബി(സ്വ) ദുല്‍ഹുലൈഫയില്‍ ഇറങ്ങി. അവിടെ താമസിച്ചു. പിറ്റേന്ന് മദീനയെ ലക്ഷ്യം വെച്ചു യാത്ര തുടര്‍ന്നു. മദീനാപട്ടണം ദൂരെനിന്നുതന്നെ റസൂലിന്റെ ദൃഷ്ടിയില്‍ പെട്ടപ്പോള്‍ മൂന്നുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും അല്ലാഹുവിനെ സ്തുതിക്കുകയും യാത്രയില്‍ നിന്ന് മടക്ക ദിക്റ് ചൊല്ലുകയും ചെയ്തു. ഞങ്ങളുടെ രക്ഷിതാവിന് സാഷ്ടാംഗം നമിച്ച് കുറ്റവിമുക്തരായി പാപമോചനത്തിനായി, ദൈവസ്ത്രോത്രങ്ങളാലപിച്ചു. ഞങ്ങളുമിതാ മടങ്ങിവരുന്നു. ഇത് ഉച്ചൈസ്തരം പറഞ്ഞുകൊണ്ട് നബി(സ്വ) മദീനയിലേക്ക് കടന്നു.


Item Reviewed: തിരുനബിയുടെ ഹജ്ജ്; ഒരെത്തിനോട്ടം Rating: 5 Reviewed By: ISLAM